21 September 2012

SANKARASRAMAM

 ഉച്ചതിരിഞ്ഞു മുന്നുമണിക്ക് ഒരു ആന്ധ്രായുവാവ്, വ്യസനത്തോടുകൂടി ശ്രീരമണമഹര്‍ഷിയെ സമീപിച്ചു. “സ്വാമീ! ഞാനോന്നപേക്ഷിക്കുന്നു. അനുഗ്രഹിക്കണം. ബാംഗ്ലൂരില്‍നിന്നു ആദ്യമായി വന്നിരിക്കുകയാണ്. മുക്തി ലഭിക്കുവാന്‍ എങ്ങിനെ ധ്യാനിക്കണം? അരുളിചെയ്താലും." എന്നു പ്രാര്‍ത്ഥിച്ചു.

മഹര്‍ഷി : “ ഇപ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത് ? ”
അയാള്‍ : “ഒന്നും ചെയ്യുന്നില്ല. അതുകൊണ്ടാണ് എങ്ങിനെ ധ്യാനം ചെയ്യെണമെന്നു ചോദിക്കുന്നത്.”

മഹര്‍ഷി : “ധ്യാനം എന്തിനു വേണ്ടി ചെയ്യണം? മുക്തി എന്നത് എന്താണ്? നിങ്ങള്‍ ഏതില്‍ നിന്നാണ് നിവൃ‍ത്തിയുണ്ടാകേണ്ടത്? എന്തിനാണീ വിചാരമുളവായത്? ”

പാവം! അയാള്‍ ഒന്നും പറയാന്‍ കഴിയാതെ ഇരുന്നു. ഏതോ ഒരു ചാഞ്ചല്യം അയാളുടെ മുഖത്തില്‍ സ്ഫുരിക്കുന്നുണ്ട്. ശ്രീഭഗവാന്‍ അയാളെ കരുണയോടെ നോക്കി. മനസ്സിലുളവാകുന്നതെല്ലാം നീക്കം ചെയ്യാനായി, ഇഷ്ടദേവതയില്‍ മനസ്സു നിര്‍ത്തി, വിചാരം ചെയ്യുക, ചെയ്താല്‍ ക്രമത്തില്‍ മനസ്സിനെ ബാധിക്കുന്ന വിചാരങ്ങള്‍ പോയി, ധ്യാനം മാത്രമാകും. വേറെ ഒന്നും ചെയ്യേണ്ടുന്ന ആവശ്യമില്ല. സത്യാവസ്ഥ തന്നെയാണ് ധ്യാനം; മുക്തിവേറെ ലഭിക്കണമെന്നില്ല. വിചാരം കളയുകയാണ് മുക്തി. മനസ്സിനെ ഒരിടത്തില്‍ നിര്‍ത്താനാണ് പ്രാണായാമാദി സാധനകള്‍. പ്രാണായാമമെന്നത്, പുറമേ അലയുന്ന മനസ്സിനെ (പ്രാണന്‍) ഉള്ളില്‍ ഒതുക്കുകയാണ്. വായു നിരോധം ചെയ്യുമ്പോള്‍ മനസ്സും ചലിക്കുകയില്ല. ജപതപാദികള്‍ക്കു മുന്‍പ് പ്രാണായാമം പറഞ്ഞിട്ടുണ്ട്. പ്രാണനെ നിരോധിച്ചാല്‍ അന്തര്‍വിചാരം ഏര്‍പ്പെടും. ഇഷ്ടദേവതാധ്യാനമായാലും സ്വരൂപധ്യാനമായാലും പ്രാണന്‍ തന്നില്‍ തന്നെ ലയമാകും. ആവിധം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ ആ ധ്യാനം താനായിതീരും. അപ്പോള്‍ ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനും എന്ന്‍ രണ്ടുണ്ടാകുകയില്ല. എല്ലാം ഒരേ സ്വരൂപമായിത്തീരും” എന്നരുള്‍ചെയ്തു ഭഗവാന്‍.

ആ യുവാവ് അതെല്ലാം കേട്ടു ചിത്രപ്രതിമപോലെയിരുന്നു. ഭഗവാന്‍ എല്ലാവരെയും നോക്കി, എന്നിട്ട് പറഞ്ഞു:

"ഇതാ നോക്കൂ! ഈശ്വരനെന്നോ, ആത്മാവെന്നോ, പറഞ്ഞു കൊള്ളട്ടെ! അതു എപ്പോഴും എവിടെയും പ്രത്യക്ഷമായിട്ടുണ്ട്, എങ്കിലും കാണുന്നില്ല. തപസുചെയ്തു എവിടെ നിന്നോ കൊണ്ടുവരേണമെന്നു കരുതുന്നു. എന്തുചെയ്യാം! ഈശ്വരനില്‍ നാമും, നമ്മില്‍ ഈശ്വരനും ഇരിക്കുന്നു. അതറിയാതെ ഈശ്വരന്‍ എവിടെ എന്നന്വേഷിക്കുന്നു. 'ഞാന്‍' എന്ന ചെറിയ ഒരഹന്ത എഴുന്നേറ്റു ഇത്രയും പ്രവൃ‍ത്തി ചെയ്യുന്നു. അതിന്റെ സാമര്‍ത്ഥ്യം നോക്കു!" എന്നു പറഞ്ഞു വിരമിച്ചു.

കടപ്പാട് : ശ്രീരമണ തിരുവായ്മൊഴി ലേഖാവലി, ശ്രീമതി സൂരിനാഗമ്മ
ലിങ്ക് : http://sreyas.in/mukthi-ennalenthanu-257

No comments:

Post a Comment