6 February 2012

SANKARASRAMAM


ഹിന്ദുത്വം ധാര്‍മ്മികതയുടെ ആകെത്തുക: അമ്മ

ധാര്‍മ്മികവും ആദ്ധ്യാത്മികവുമായ ഉയര്‍ച്ചയ്ക്കുതകുന്ന തത്വങ്ങളുടെയും സാധനാ മാര്‍ഗ്ഗങ്ങളുടെയും ആകെത്തുകയാണ്‌ ഹിന്ദു ധര്‍മ്മമെന്ന്‌ മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമ്മ.

ധര്‍മ്മ, അര്‍ത്ഥ, കാമങ്ങളെ അംഗീകരിക്കുമ്പോഴും മോക്ഷം അഥവാ ആത്മജ്ഞാനമാണ്‌ ജിവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന്‌ ഹിന്ദു ധര്‍മ്മം ജനങ്ങളെ പഠിപ്പിക്കുന്നു. സര്‍വ്വ ജീവരാശിയേയും, മണ്ണിനേയും , വിണ്ണിനേയും , കാറ്റിനേയും, കടലിനേയും എന്നുവേണ്ട പ്രകൃതിയെതന്നെ ആത്മാവായി കണ്ട്‌ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിശാല ഭാവമാണ്‌ ഹിന്ദുധര്‍മ്മത്തിന്റെ ആണിക്കല്ല്‌.

മനുഷ്യനും പ്രകൃതിയും ഈശ്വരനും തമ്മിലുള്ള ബന്ധത്തെ അതിന്റെ പൂര്‍ണ്ണതയില്‍ ദര്‍ശിച്ച സംസ്കൃതിയാണ്‌ സനാതന ധര്‍മ്മം. ത്യാഗത്തിലും, തപസ്സിലും, അഹിംസയിലും അടിയുറച്ച്‌ ജീവിച്ചിരുന്ന പൂര്‍വ്വീകരുടെ മഹത്തായ പാരമ്പര്യമാണ്‌ നമ്മള്‍ക്കുള്ളത്‌. ആ പാരമ്പര്യത്തെ നമ്മള്‍ കാത്തുസൂക്ഷിക്കണം. പോയകാലത്തിന്റെ നന്മയില്‍ ഉറച്ചു നിന്നും ഒപ്പം അതിന്റെ ജീര്‍ണ്ണതകളെ ഒഴിവാക്കിയും സമൂഹം പുരോഗമിക്കണം. എല്ലാ രാജ്യത്തെ ജനങ്ങള്‍ക്കും അവരുടെ സംസ്ക്കാരത്തിലും ഭാഷയിലും പാരമ്പര്യത്തിലും അഭിമാനമുണ്ട്‌. ഈ അഭിമാനമാണ്‌ അവരെ വിജയത്തിലേക്ക്‌ നയിക്കുന്നത്‌. അതേ സമയം നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക്‌ അവരുടെ സംസ്ക്കാരത്തെക്കുറിച്ചുള്ള അറിവും അഭിമാനവും നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു. സനാധന ധര്‍മ്മ മൂല്യങ്ങളെ പുതിയ തലമുറയ്ക്ക്‌ പകര്‍ന്നുകൊടുക്കുന്നതില്‍ ഗുരുജനങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക പങ്കുണ്ട്‌. ജ്ഞാനവും ഐക്യവും പ്രായോഗിക ബുദ്ധിയും കൈമുതലാക്കിയാല്‍ എല്ലാ വിജയങ്ങളും നമുക്ക്‌ സ്വായത്തമാകും.

മനുഷ്യന്റെ ജീവിതം ഇന്ന്‌ ഒരു ശബ്ദ കോലാഹലം പോലെയാകുന്നു. സമൂഹ സേവയിലും കുടുംബസേവയിലും വലുത്‌ മദ്യസേവയായി മാറുന്നു. സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമായ ഭൂമിയെ മനുഷ്യന്‍ നരകമാക്കി മാറ്റുകയാണ്‌. മൂല്യച്യുതി സംഭവിക്കുന്നതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന്‌ പറയുമ്പോഴും മൂല്യങ്ങള്‍ വളര്‍ത്താന്‍ ആത്മാര്‍ത്ഥമായ ശ്രമം എങ്ങുനിന്നും ഉണ്ടാകുന്നില്ല. ഓരോരുത്തരും സ്വയം ഒരു കണ്ണാടിയായി മാറി തന്നിലേക്ക്‌ നോക്കി സ്വയം തിരുത്തുകയാണ്‌ വേണ്ടത്‌. രാജ്യത്തിന്റെ വികാസവും വ്യക്തിയുടെ വളര്‍ച്ചയും ജനങ്ങളുടെ നന്മയും അത്തരം ഒരു ആത്മ പരിശോധനയിലൂടെ മാത്രമേ സാധിക്കൂ. അലിവുള്ള ഹൃദയങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കാരുണ്യമാണ്‌ നമ്മള്‍ നിലനിര്‍ത്തേണ്ടത്‌. നമ്മുടെ വ്യക്തിബോധം സമൂഹബോധമായി വളരണം. മത ബോധം മൂല്യബോധമായും ജാതി ബോധം വിശ്വമാനവ ബോധമായും വികസിക്കണം.

ധര്‍മ്മബോധവും ലക്ഷ്യബോധവുമുള്ള കര്‍മ്മധീരന്മാരുണ്ടാവേണ്ടതാണ്‌ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. അങ്ങനെയുള്ളവര്‍ നിര്‍ഭയരായിരിക്കും. സ്നേഹം ജീവിത വ്രതമാക്കിയവര്‍ക്കേ നിര്‍ഭയത്തമുണ്ടാകൂ. സ്നേഹമാകുന്ന ബിന്ദുവിലാണ്‌ ഈ ലോകം തിരിയുന്നത്‌. ആ ബിന്ദുവില്‍ നിന്നും അകന്നാല്‍ ലോകം നശിക്കും. ദുഃഖിക്കുന്ന മനുഷ്യരെ സേവിക്കുന്നതാണ്‌ ഈശ്വരപൂജ. സ്നേഹത്തിന്റേയും കാരുണ്യത്തിന്റെയും നിസ്വാര്‍ത്ഥതയുടേയും ത്യാഗത്തിന്റേയും നീരുറവകള്‍ മനുഷ്യ മനസ്സുകളില്‍ നിന്ന്‌ ഇനിയും വറ്റിപ്പോയിട്ടില്ലെന്ന്‌ തെളിയിക്കാന്‍ ഇത്തരം മഹത്‌ സംരംഭങ്ങള്‍ക്ക്‌ കഴിയട്ടെ എന്നും അമ്മ പറഞ്ഞു.

No comments:

Post a Comment